പെട്ടിമുടിയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും ഊര്‍ജ്ജിതമായി തുടരുന്നു. ഇന്നലെ നടത്തിയ തിരച്ചിലില്‍ രണ്ടുവയസുകാരി ധനുഷ്‌കയെയാണ് കണ്ടെത്തിയത്. ദുരന്തത്തില്‍ മരിച്ച പ്രദീഷ്‌കുമാറിന്റെ മകളാണ്. വീട്ടിലെ വളര്‍ത്തു നായയാണ് കുഞ്ഞിന്റെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചത്.
പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായവര്‍ക്കുള്ള തിരച്ചിലിന്റെ എട്ടാംദിനത്തില്‍ രാവിലെ 11 മണിയോടെയാണ് ധനുഷ്‌കയെന്ന രണ്ട് വയസ്സുകാരിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലുണ്ടായിരുന്നു കുവിയെന്ന് വിളിക്കുന്ന വളര്‍ത്തു നായയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. പെട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയില്‍ കുറുകെ കിടന്നിരുന്ന മരത്തില്‍ തങ്ങിനിന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും പോലീസും പെട്ടിമുടിയില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരെയുള്ള ഗ്രാവല്‍ ബങ്ക് എന്ന സ്ഥലത്താണ് തിരച്ചില്‍ നടത്തിയിരുന്നത്.ഇതിന് സമീപത്തുള്ള പാലത്തിനു അടി വശത്തായിരുന്നു കുട്ടി വെള്ളത്തില്‍ താഴ്ന്നു കിടന്നത്.
വളര്‍ത്തു നായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതല്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് തിരച്ചില്‍ നടത്തിയതോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ജീവനോടെയുള്ളത്.
അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയുടെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. ഡീന്‍ കുര്യാക്കോസ് എംപിയും തിരച്ചില്‍ നടക്കുന്ന ഗ്രാവല്‍ ബങ്കില്‍ എത്തിയിരുന്നു. കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെയും കുവി അവിടെ തന്നെ കിടക്കുകയാണ്.
ഇതുവരെ 56 മൃതദേഹങ്ങളാണ് ലഭിച്ചത്. പെട്ടിമുടിയിലെ പുഴയിലും ഗ്രാവല്‍ ബങ്കിലുമാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. കൂടുതല്‍ മണ്ണ് ഒഴുകിയെത്തി അടിഞ്ഞുകൂടിയ പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് വെള്ളം കയറി കിടന്നിരുന്ന വനമേഖലകളിലും തിരച്ചില്‍ നടന്നുവരുന്നു. ഇനി 14 പേരെയാണ് കണ്ടെത്താനുള്ളത്.