കരിപ്പൂർ വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 പേരും കൊണ്ടോട്ടി നഗരസഭാ പരിധിക്കുള്ളിലുള്ളവരാണ്. ഇതോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊണ്ടോട്ടി 10, പള്ളിക്കൽ 5 മൊറയൂർ 6 കുഴിമണ്ണ 4 പുളിക്കൽ 1 മതുവല്ലൂർ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 1150 പേർക്കാണ് കൊവിഡ് പരിശോധന നടത്തിയത്. നാട്ടകാർക്ക് പുറമെ എയർപോർട്ട് ജീവനക്കാർ ടാക്സി ഡ്രൈവർമാർ മാധ്യമ പ്രവർത്തകർ എന്നിവർക്കും പരിശോധന നടത്തിയിരുന്നു. ആർടിപിസിആർ ടെസ്റ്റാണ് ഇവർക്ക് എല്ലാവർക്കും നടത്തിയത്.
എതാനും ആഴ്ചകളായി കൊണ്ടോട്ടി നഗരസഭയും സമീപ പഞ്ചായത്തുകളായ പള്ളിക്കലും പുളിക്കലും ഹോട്ട് സ്പോട്ടുകളാണ്. ഇതിനിടെയാണ് വിമാനം ദുരന്തം ഉണ്ടായത്. വിമാന അപകടത്തിൽ മരിച്ച ഏതാനും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാകളക്ടർക്കും എസ്പിക്കും രോഗം കണ്ടെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ പേരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു.