വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി രണ്ടാം ലാവ്ലിനാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ എട്ട് കോടിയുടെ അഴിമതിയാണ് നടന്നത്. പദ്ധതിയിലൂടെ പിണറായി വിജയനും, എസി മൊയ്തീനും മൂന്നര കോടി രൂപ കമ്മീഷൻ കിട്ടിയിട്ടുണ്ട്. ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും ബെഹ്നാൻ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന് കമ്മീഷൻ ലഭിച്ചെന്ന് ആരോപണമുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി പ്രദേശം യുഡിഎഫ് സംഘം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബെന്നി ബെഹ്നാൻ.
മുഴുൻ നടപടി ക്രമങ്ങളും അട്ടിമറിച്ചാണ് പദ്ധതിയിൽ പണം ഇടപാട് നടന്നതന്നും ബെഹ്നാൻ ആരോപിച്ചു. യുഎഇ കോൺസുലേറ്റ് പദ്ധതിക്കായി 19 കോടി രൂപ കൈമാറിയിട്ടുണ്ട്. എന്നാൽ 12 കോടി രൂപമാത്രമാണ് പദ്ധതിക്കായി ചെലവഴിച്ചത്. ബാക്കി തുക കമ്മീഷനയി പിണറായിക്കും, മൊയ്തീനും, ശിവശങ്കറിനും, സ്വപ്നക്കും കിട്ടിയെന്നും ആരോപിച്ചു. എട്ട് കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. രണ്ടാം ലാവ്ലിൻ അഴിമതിയാണിത്. വിഷയം യുഡിഎഫ് ശക്തമായി ഏറ്റെടുക്കമെന്നും ബെന്നി ബെഹ്നാൻ അറിയിച്ചു.