സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണമെന്ന് നിർദ്ദേശിച്ച് ഡിപ്പോ മനേജർമാർക്ക് സർക്കുലർ നൽകിയതായി സപ്ലൈകോ സിഎംഡി (ഇൻ-ചാർജ്ജ്) അലി അസ്ഗർ പാഷ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 11-12 തീയതികളിൽ വിശദമായ സർക്കുലറാണ് നൽകിയിട്ടുള്ളത്. തൂക്കക്കുറവ് ശ്രദ്ധയിൽപ്പെട്ടാൽ വിതരണക്കാരെ സപ്ലൈകോ വിളിച്ചു വരുത്തി കുറവ് പരിഹരിച്ച് വിതരണം ചെയ്യാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിതരണക്കാർ അങ്ങനെ ചെയ്തില്ലെങ്കിൽ സപ്ലൈകോ റീ പാക്ക് ചെയ്ത് വിതരണം ചെയ്യും. റീ പാക്ക് ചെയ്യുന്ന ചിലവ് വിതരണക്കാരിൽ നിന്ന് ഈടാക്കാനും സർക്കുലറിൽ നിർദ്ദേശിച്ചീട്ടുള്ളതായും സിഎംഡി അറിയിച്ചു.
ഓണക്കിറ്റിലെ ശർക്കരയുടെ തൂക്കത്തിലും ഗുണനിലവാരത്തിലും വെട്ടിപ്പ് നടന്നതായി ഇന്നലെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിരുന്നു. രു കിലോയിൽ 70 ഗ്രാം മുതൽ 130 ഗ്രാമിന്റെ വരെ കുറവാണ് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും, ലീഗൽ മെട്രോളജി വിഭാഗത്തിന്റെയും പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം നടപടികൾ ആരംഭിച്ചത്.