തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ ജനം ടി വി കോഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. 11 മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് അനിൽ നമ്പ്യാരോട് നോട്ടീസ് നൽകിയിരുന്നു.
സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി അനിൽ നമ്പ്യാർ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കള്ളക്കടത്ത് വിവരം പുറത്ത് വരുന്നതിന് മുമ്പ് തന്നെ സ്വപ്നയും അനിലും തമ്മിൽ സംസാരിച്ചിരുന്നു. കള്ളക്കടത്ത് പിടിച്ച ജൂലായ് 5 ന് അനിൽ നമ്പ്യാർ പലതവണ സ്വപ്നയെ വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് മൊഴി കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സ്വർണം കൊണ്ടുവന്നത് നയതന്ത്ര ബാഗേജ് വഴി അല്ലെന്ന് മൊഴി നൽകണമെന്ന് അനിൽ സ്വപ്നയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ബിജെപിയും യുഎഇ കോൺസുലേറ്റുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ അനിൽ സ്വപ്നയുടെ സഹായം ആവശ്യപ്പെട്ടിരുന്നെന്നും സൂചനയുണ്ട്. ഇരുവരും നേരിൽ കണ്ട് സംസാരിച്ചിരുന്നതിന്റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിക്കും.
മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത് എന്നാൽ ഇന്ന് ഹാജരാകാൻ അരുൺ അസൗകര്യം അറിയിച്ചതായാണ് വിവരം.
അതേസമയം അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ജനം ടിവിയിലെ ജീവനക്കാർ എല്ലാവരും ബിജെപിക്കാർ അല്ലെന്നും അദ്ദേഹം പറഞ്ഞു.