ആഭ്യന്തര വിമാനങ്ങളിൽ ഭക്ഷണ വിതരണത്തിലും ഇൻഫ്ലൈറ്റ് സേവന മാനദണ്ഡങ്ങളിലും കേന്ദ്രം ഇളവ് വരുത്തി. എയർ ഇന്ത്യ, സ്വകാര്യ എയർലൈൻസ്, ചാർട്ടർ കമ്പനികൾ എന്നിവയുടെ കീഴിലെ അന്താരാഷ്ട്ര വിമാനങ്ങൾക്കും ഇളവ് ബാധകമാണ്.
ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന എയർലൈൻസിൽ ഇനി മുതൽ യാത്രക്കാർക്ക് മുൻകൂട്ടി തയ്യാറാക്കിയ ചൂടുള്ള പാനീയങ്ങളും നൽകാനാണ് കേന്ദ്രം അനുമതി നൽകിയത്. ബാക്ക്-ഓഫ്-സീറ്റ് ഇൻഫ്ലൈറ്റ് എന്റർടൈൻമെന്റ സ്‌ക്രീനുകൾ പ്രവർത്തിപ്പിക്കാനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബോർഡിംഗിന് മുമ്പ് ഓരോ സ്ക്രീനും അണുവിമുക്തമാക്കിയിരിക്കണം എന്ന വ്യവസ്ഥയോടെയാണ് അനുമതി.
വ്യാഴാഴ്ചയാണ് ഈ മാറ്റങ്ങൾ അനുവദിക്കുന്ന പരിഷ്കരിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്. ഭേദഗതി ചെയ്ത ഓർഡറിലെ അന്താരാഷ്ട്ര വിമാനങ്ങളും ആഭ്യന്തര വിമാനങ്ങളും തമ്മിലുള്ള ഏക വ്യത്യാസം, ആഭ്യന്തര വിമാനങ്ങളിൽ മദ്യം അനുവദനീയമല്ല എന്നത് മാത്രമാണ്. ശുചിത്വത്തിന്റെയും സ്‌ക്രീനിങ്ങിന്റെയും അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഭക്ഷണം, പാനീയങ്ങൾ, ഐഎഫ്‌ഇ എന്നിവക്ക് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.