നയതന്ത്രബാഗേജ് വഴി വന്ന മതഗ്രന്ഥത്തിന്‍റെ (ഖുർആന്‍) സാംപിള്‍ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു. ഖുർആൻ പാക്കറ്റുകൾക്കൊപ്പം മറ്റെന്തെങ്കിലും വന്നോയെന്നു പരിശോധിക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. ഇതിനായി ഖുർആൻ വന്ന ബാഗേജിൻറെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി. പാഴ്സല്‍ വന്നതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഴുവന്‍ പാക്കറ്റുകളും പരിശോധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.
ആകെ വന്നത് 250 പാക്കറ്റാണ്. 4478 കിലോയാണ് ബില്ലിൽ രേഖപ്പെടുത്തിയത്. അതനുസരിച്ച് ഒരു പാക്കറ്റിൽ 17 .9 കിലോ തൂക്കം വരണം. ഒരു പാക്കറ്റിൽ 31 മതഗ്രന്ഥം വച്ച് 7750 മതഗ്രന്ഥം കാണണമെന്നാണ് ഏകദേശ കണക്ക് കൂട്ടൽ. 32 പാക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സി ആപ്ടിൻ്റെ ഓഫീസിൽ എത്തിച്ചതായി വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ള പാക്കറ്റുകൾ എവിടെ എത്തി എന്നതു സംബന്ധിച്ചും ഇവയുടെ വിതരണം ഏതു രീതിയിലായിരുന്നു എന്നതിനെക്കുറിച്ചും കസ്റ്റംസ് വിവരങ്ങൾ ശേഖരിക്കുകയാണ്.
മാര്‍ച്ച് നാലിന് കോണ്‍സുലേറ്റ് ജനറലിന്‍റെ പേരിലുള്ള നയതന്ത്ര ബാഗേജിലൂടെയാണ് മതഗ്രന്ഥങ്ങള്‍ എത്തിയത്. മതഗ്രന്ഥങ്ങള്‍ എത്തിയതിന്‍റെ ബില്ല് മന്ത്രി കെടി ജലീല്‍ നേരത്തേ പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം 4478 കിലോയാണ് ബാഗേജാണ് എത്തിയത്.