ജോസ് കെ മാണി കേരള കോൺഗ്രസ് ചെയർമാനായി പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് പിജെ ജോസഫ്. താൻ പാർട്ടി ചെയർമാനാണെന്ന് ജോസ് പറയുന്നത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോസിനെ ചെയർമാനായി തെരെഞ്ഞടുത്തത് നിയമവിരുദ്ധമാണെന്ന് കോടതി വിധികളുണ്ട്. ഈ വിധികളൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല. ഇരുവിഭാഗവും അംഗീകരിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടിക നിലനിൽക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്ന് ചിലരെ അടർത്തിയെടുത്താണ് തെരെഞ്ഞടുപ്പ് കമ്മീഷനിൽ നിന്ന് അംഗീകാരം നേടിയെടുത്തത്. അംഗങ്ങളുടെ പട്ടിക പരിശോധിച്ചില്ല. കമ്മീഷൻ അംഗത്തിന്റെ വിയോജനം അതാണ് സൂചിപ്പിക്കുന്നത്. ഡൽഹി കോടതിയിൽ റിട്ട് ഹർജി നൽകുമെന്നും അവസാന വിജയം തങ്ങളുടേതാകുമെന്നും പി ജെ ജോസഫ് അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി നേരത്തെ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. നിലവിൽ സ്വതന്ത്ര നിലപാടാണ് പാർട്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധി അംഗീകരിച്ച് രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാർട്ടിയിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ അയോഗ്യരാക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. കേരള കോൺഗ്രസ് എന്ന പാർട്ടി ഒന്നു മാത്രമെയുള്ളവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞു. രണ്ടില ചിഹ്നവും പാർട്ടിക്ക് ലഭിച്ച സാഹചര്യത്തിൽ എല്ലാവരും കുംടബത്തിൽ തന്നെയാണ് ഉണ്ടാവേണ്ടത്. ചിലർ തെറ്റിദ്ധരിച്ച് മറുപക്ഷത്തുണ്ട്. ആരോടും പാർട്ടിക്ക് ശത്രുതയില്ല. തിരിച്ചുവരുന്നവർക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണ്.
നിയമസഭയിൽ റോഷി അഗസ്റ്റിനാണ് പാർട്ടി വിപ്പ്. റോഷിയുടെ വിപ്പ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കും. ചിഹ്നം ലഭിച്ചതിലൂടെ കെ എം മാണിയുടെ ആത്മാവ് സന്തോഷിക്കും. തനിക്കും പിതാവിനും എതിരെ വലിയ തോതിലുള്ള വ്യക്തിഹത്യയാണ് നടന്നത്. ആർക്കെതിരെയും പരാതിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.