കൊവിഡ് -19 ഉണ്ടാക്കിയ സാമ്പത്തിക ദുരിതത്തിനിടയിൽ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആശ്രയമായി മാറുകയാണ് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 83 ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി തൊഴില്‍ ലഭിച്ചത്. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 3 വരെ തൊഴില്‍ കാര്‍ഡ് ലഭിച്ചവരുടെ എണ്ണം കഴിഞ്ഞ ഏഴ് വർഷത്തെ ശരാശരിയേക്കാള്‍ അധികമാണ്.
2019-20 വർഷത്തിൽ 64.70 ലക്ഷം പേര്‍ക്കാണ് പുതിയ തൊഴില്‍ കാര്‍ഡ് ലഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ധാരാളം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളില്‍ തിരിച്ചെത്തിയ സമയത്താണ് പുതിയ തൊഴിൽ കാർഡുകളുടെ എണ്ണത്തിലുള്ള ഈ വര്‍ധനവ്. ഉത്തർപ്രദേശിലാണ് (21.09 ലക്ഷം) ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ചത്. പിന്നാലെ ബീഹാർ (11.22 ലക്ഷം), പശ്ചിമ ബംഗാൾ (6.82 ലക്ഷം), രാജസ്ഥാൻ (6.58 ലക്ഷം), മധ്യപ്രദേശ് (5.56 ലക്ഷം) തുടങ്ങിയ സംസ്ഥാനനങ്ങളുമുണ്ട്. ജോലി ലഭിച്ചവരില്‍ ഏറെയും മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളാണ് എന്നതാണ് ശ്രദ്ധേയം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
അവിദഗ്ദ്ധ തൊഴിലാളി കുടുംബങ്ങൾക്ക് തൊഴിൽ സുരക്ഷിതത്വം ലക്ഷ്യമാക്കിയിട്ടുള്ള ഈ പദ്ധതി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 National Rural Employment Guarantee Act (NREGA) പ്രകാരമാണ് നടപ്പാക്കുന്നത്. ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ സ്വന്തം നാട്ടിൽ ഉറപ്പു നൽകുന്നതോടൊപ്പം; ഉത്പാദന വർദ്ധനവ്, സ്ഥിര ആസ്തി സൃഷ്ടിക്കുക, പരിസ്ഥിതി സംരക്ഷണം, ജീവിത നിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളും ഉണ്ട്. ഈ പദ്ധതിയിൽ, ഗ്രാമസഭകളുടെ വർദ്ധിച്ച പങ്കാളിത്തം കൂടാതെ, സാമൂഹിക ഓഡിറ്റിംഗ്, പങ്കാളിത്ത ആസൂത്രണം, നടത്തിപ്പിലും മേൽനോട്ടത്തിലും തദ്ദേശസ്ഥാപനങ്ങളുടെ വർദ്ധിച്ച ഉത്തരവാദിത്തം എന്നീ കാര്യങ്ങളാൽ ജനകീയമായ അടിത്തറ നിലവിൽ വരുന്നു. തൊഴിലിനുള്ള മൗലികാവകാശവും, മിനിമം കൂലിയും, സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനവും ഉറപ്പു നൽകുന്നു എന്ന സവിശേഷതയും ഈ പദ്ധതിയുടെ പ്രധാന ഗുണങ്ങളാണ്.