വടക്ക് പടിഞ്ഞാറൻ മേഖലകളിൽ ഇന്ത്യ ഏകോപിത ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്. എന്നാൽ, ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ രാജ്യത്തിന്റെ സായുധ സേനയ്ക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിലെ ചില പ്രദേശങ്ങളിൽ പിടിച്ചടക്കാനുള്ള ചൈനയുടെ പുതിയ ശ്രമങ്ങൾ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുകൂടാതെ രാജ്യത്തിനുനെരെ പാകിസ്ഥാൻ-ചൈനീസ് സംയുക്ത ഭീഷണിയെകുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.
പാക് അധിനിവേശ കശ്മീരിന് ചൈനയുടെ സാമ്പത്തിക സഹായവും, സൈനിക - നയതന്ത്ര പിന്തുണയും ലഭിക്കുന്നതിലൂടെ ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പുകളാണ് അവർ നടത്തുന്നതെന്നും റാവത്ത് കൂട്ടിച്ചേർത്തു. ന്യൂക്ലിയർ മുതൽ പരമ്പരാഗത രീതിയിൽ വരെയുള്ള ഏറ്റുമുട്ടലുകളുടെ വന്‍ വെല്ലുവിളികളെ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുൻ കരസേനാ മേധാവി പറഞ്ഞു. എന്നാൽ അവ കൈകാര്യം ചെയ്യാൻ സായുധ സേന തയാറാണെന്നും അദ്ദേഹം അറിയിച്ചു. ചൈനയുമായുള്ള അതിർത്തിതർക്കം മുതലെടുത്ത് ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും നടപടികളെടുത്താൽ കനത്ത നഷ്ടം സംഭവിക്കുമെന്ന് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ എങ്ങനെയാണ് നിഴൽ യുദ്ധത്തിൽ ഏർപ്പെടുന്നതെന്നതിനെക്കുറിച്ചും തീവ്രവാദികളെ ജമ്മു കശ്മീരിലേക്ക് തള്ളിവിടുന്നതിനെക്കുറിച്ചും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ തീവ്രവാദം വ്യാപിപ്പിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും പ്രതിരോധ മേധാവി സംസാരിച്ചു. ഇന്ത്യൻ സായുധ സേന അടിയന്തര പ്രതിസന്ധി നേരിടാനും ഭാവിയിൽ എന്ത് പ്രതിസന്ധിയും തരണം ചെയ്യാൻ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.