കൊല്ലം കൊട്ടിയത്തെ റംസിയുടെ മരണത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. കൊട്ടിയം, കണ്ണനല്ലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിലുള്ളതാണ് സംഘം. സൈബർ സെൽ അംഗങ്ങളും രണ്ട് വനിതാ പൊലീസുകാരും ഉൾപ്പെടെ ഒൻപത് പേരാണ് സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്.
വിവാഹത്തിൽ നിന്നു പിന്മാറിയതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പ്രതി ഹാരിസിന്റെ മാതാപിതാക്കളിലേക്കും സീരിയൽ നടിയായ സഹോദര ഭാര്യയിലേക്കും നീളും. വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം വാഗ്ദാന ലംഘനം നടത്തുകയും പിന്നീട് മകളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ പ്രമുഖ സീരിയൽ നടിയുടെ പങ്ക് അന്വേഷിക്കണമെന്ന് റംസിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
ഹാരീസിനു മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണു റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിയിലായിരുന്നു റംസി. ഇതു സംബന്ധിച്ചു റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.