പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് ശക്തമാകയ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ എൻഐഎ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അലനും താഹക്കും ജാമ്യം അനുവദിച്ചത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് എൻഐഎ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ പ്രഥമകദൃഷ്ട്യാ ഗൗരവമേറിയതാണെന്ന് എൻഐഎ കോടതി വ്യക്തമാക്കിയെങ്കിലും ഇവ വിലിയിരുത്തുന്നതിൽ പിഴവ് പറ്റിയെന്നാണ് എൻഐഎയുടെ വാദം.
ഈ മാസം 9 നാണ് അലനും താഹക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം, പാസ്പോട്ട് കെട്ടിവെക്കണം, നിരോധിത സംഘടനകളുമായി ബന്ധപ്പെടരുത് തുടങ്ങിയവയാണ് ഉപാധികൾ. എല്ലാ ശനിയാഴ്ചയും വീടുള്ള പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ ഹൈക്കോടതിയെ സമീച്ചത്. ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കി അലനും താഹയും കഴിഞ്ഞ വെളളിയാഴ്ച വിയൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഇരുവരും കോഴിക്കോട്ടെ വീട്ടിലാണുള്ളത്.
2019 നവംബര്‍ 1-ന് രാത്രിയാണ് കോഴിക്കോട് പന്തീരാങ്കാവില്‍ വെച്ച് ഇവരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. 20 ഉം, 22 ഉം വയസ്സ് പ്രായമുള്ള ഈ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേസ് പിന്നീട് എന്‍ഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെയും സിപിഎമ്മിലെ ഒരു വിഭാഗം അനുഭാവികളുടെയും സാംസ്കാരിക, മാധ്യമ രംഗങ്ങളിലുള്ള പ്രമുഖരുടെയും പ്രതിഷേധം കണക്കിലെടുത്ത് കേസ് എന്‍ഐഎയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെത്തന്നെ തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നുവെങ്കിലും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് തുടര്‍ നടപടികളൊന്നും ഇതുവരെ ഉണ്ടായില്ല