ഫാഷൻഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിൽ പണം ഉടൻ തിരിച്ചുനൽകാൻ എംസി ഖമറുദ്ദീൻ എംഎൽഎക്ക് മുസ്ലീം ലീഗിന്റെ നിർദ്ദേശം. നിക്ഷേപം ആറ് മാസത്തിനകം തിരിച്ച് നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ മാസം 31 ന് കമ്പനിയുടെ ആസ്തി ബാധ്യതകൾ കണക്കാക്കും. നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച് കാസർകോടെ ലീഗ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ അറിയിച്ചതാണിത്. ആസ്തി ബാധ്യതാ കണക്കുകൾ പാർട്ടിക്ക് കൈമാറണം. പണം തിരികെ നൽകാനുള്ള ഉത്തരവാദിത്വം ഖമറുദ്ദീൻ തന്നെ ഏറ്റെടുക്കണമെന്നും, പാർട്ടിക്ക് ഇതിൽ ഉത്തരവാദിത്വമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടി നേതാവ് ഉൾപ്പെട്ട വിഷയമായതിനാൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഖമറുദ്ദീൻ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനം ഒഴിഞ്ഞതായി കെപിഎ മജീദ് അറിയിച്ചു.
ചർച്ചക്കിടെ ഖമറുദ്ദിനുമായി നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടു. നിർദ്ദേശം ഖമറുദ്ദീൻ അംഗീകരിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് എത്തി നേതാക്കളെ കാണാൻ ഖമറുദ്ദീൻ ശ്രമിച്ചിരുന്നു. എന്നാൽ നേതാക്കൾ ഖമറുദ്ദീനെ തിരിച്ചയച്ചു. ഖമറുദ്ദീനെതിരെ പരാതിയുമായ ലീഗിലെ ഒരു വിഭാഗം പാണക്കാട് എത്തിയതോടെയാണ് കൂടിക്കാഴ്ച മാറ്റിവെച്ചത്. നേരിട്ടുള്ള ചർച്ച പിന്നീടാകാമെന്നും ഖമറുദ്ദീനെ നേതാക്കൾ അറിയിച്ചു.
നിക്ഷേപം സ്വീകരിച്ച ഖമറുദ്ദീൻ ചെയർമാനായ കമ്പനിയുടെ ഉടമകൾ എല്ലാവരും തന്നെ ലീഗുകാരാണ്. 800 ഓളം പേരാണ് കമ്പനിയിൽ പണവും സ്വർണവും നിക്ഷേപിച്ചത്. ഏകദേശം 150 കോടി രൂപയാണ് നിക്ഷേപമായി ഫാഷൻ ഗോൾഡ് സ്വീകരിച്ചത്.
തെരെഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ വിവാദം കൂടുതൽ കൊഴുപ്പിക്കരുതെന്നാണ് നേതാക്കളുടെ നിലപാട്. പ്രശ്നം രമ്യമായി ഒത്തുതീർക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.