കങ്കണ റനൗട്ടും ശിവസേനയും തമ്മിലെ വാക്പോര് തുടരുന്നു. മഹാരാഷ്ട്ര സർക്കാർ കേസ് എടുത്തതിന് പിന്നാലെ ശിവസേനക്കും മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും എതിരെ വീണ്ടും ആരോപണവുമായി കങ്കണ രംഗത്തെത്തി. ശിവസേന സോണിയാ സേനയായി മാറിയെന്നാണ് കങ്കണയുടെ പുതിയ ആരോപണവും പരിഹാസവും. ശിവ്സേന ആശയങ്ങളിൽ വെള്ളം ചേർത്താണ് ഇത്തരത്തിൽ പരിണമിച്ചതെന്നും നടി അഭിപ്രായപ്പെട്ടു. നിയമസഭാ തെരെഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ നാണമില്ലാത ശിവസേന കോൺഗ്രസുമായി സഖ്യമുണ്ടാക്കി. ശിവസേനയുമായി സഖ്യമുണ്ടാക്കിയതാണ് ദേവേന്ദ്ര ഫട്നാവിസ് ചെയ്ത കുറ്റം.
ബാൽതാക്കറെയുടെ ആശയമാണ് ശിവ്സേനയെ സൃഷ്ടിച്ചത്. അധികാരത്തിനായി ഈ ആശയങ്ങൾ ശിവസേന വിൽപനക്ക് വെച്ചിരിക്കുകയാണ്. ഗുണ്ടകളെ ഉപയോഗിച്ച് തന്റെ വീട് തകർത്തവർ ഭരണഘടനയെ നോക്കുകുത്തിയാക്കരുതെന്നും നടി അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ വെല്ലുവിളിച്ചതിന്റെ പേരിൽ കങ്കണക്കെതിരെ പോലീസ് കേസെടുത്തത്. മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് എന്റെ വീട് തകര്‍ത്തു, നിങ്ങളുടെ അഹങ്കാരം നാളെ തകരും’ എന്ന് കങ്കണ ട്വിറ്ററില്‍ കുറിച്ചതിനെ തുടർന്നാണ് കേസെടുത്തത്.
പൊളിച്ച കെട്ടിടത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് ഉദ്ദവ് താക്കറെയ വെല്ലുവിളിക്കുന്ന വീഡിയോ സന്ദേശം കങ്കണ പോസ്റ്റ് ചെയ്തത്.
കെട്ടിടം പൊളിച്ചതിനെതിരെ കങ്കണ നൽകിയ പരാതിയിൽ ഗവർണർ ബോംബെ മുൻസിപ്പൽ കോർപ്പറേഷനോട് വിശദീകരണം തേടി. കങ്കണ ബോബെ ഹൈക്കോടതിയിൽ നൽകിയ ഹർജി ഈ മാസം 22 ലേക്ക് മാറ്റി.അതുവരെ കെട്ടിടം പൊളിക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കും.