യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) സംഘര്‍ഷം കരിക്കുന്നതിനായി ഇന്ത്യയും ചൈനയും അഞ്ച്-ധാരണ കരാറിൽ ഒപ്പുവെച്ചു. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും ചൈനീസ് മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് കരാരില്‍ തീരുമാനമായത്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ചും ഇരു മന്ത്രിമാരും വ്യക്തവും ക്രിയാത്മകവുമായ ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യ-ചൈന ബന്ധം വികസിപ്പിക്കുന്നതിൽ ഇരുരാജ്യങ്ങളുടെയും നേതാക്കൾ സ്വീകരിച്ച സമവായത്തിൽ നിന്ന് ഇരുപക്ഷവും മാർഗനിർദേശം സ്വീകരിക്കണമെന്നും വ്യത്യാസങ്ങൾ തർക്കങ്ങളാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രിമാര്‍ അംഗീകരിച്ചതായി പ്രസ്താവനയിൽ പറയുന്നുണ്ട്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഇരുപക്ഷത്തിനും അനുകൂലമല്ലെന്ന് രണ്ട് വിദേശകാര്യ മന്ത്രിമാരും സമ്മതിച്ചു.
അതിനാൽ ഇരുവിഭാഗത്തിന്റെയും അതിർത്തി സൈനികരെ വേഗത്തിൽ പിൻവലിക്കണമെന്നും ശരിയായ അകലം പാലിക്കണമെന്നും പിരിമുറുക്കങ്ങൾ ലഘൂകരിക്കണമെന്നും ഇരുവരും തീരുമാനിച്ചു. ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളിൽ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളും പാലിക്കണമെന്നും അതിർത്തി പ്രദേശങ്ങളിൽ സമാധാനം കാത്തുസൂക്ഷിക്കണമെന്നും പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്ന എല്ലാ നടപടികളും ഒഴിവാക്കണമെന്നും ഇരു മന്ത്രിമാരും സമ്മതിച്ചു.
ചൈന-ഇന്ത്യ ബന്ധം വീണ്ടും ഒരു വഴിത്തിരിവിലാണെന്ന് വാങ് പറഞ്ഞു. എന്നാൽ ഇരുപക്ഷവും നല്ല രീതിയിൽ ബന്ധം നയിക്കുന്നിടത്തോളം കാലം, മറികടക്കാൻ കഴിയാത്ത ഒരു ബുദ്ധിമുട്ടും വെല്ലുവിളിയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.