അനശ്വര നടൻ ജയന് ജന്മനാട്ടിൽ സ്മാരകം. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഐടി ഹാളിന് ജയന്റെ പേര് നല്‍കി. ജയനെ സ്മരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉചിതമായ ഒരിടമാണ് സ്മാരകമായ ഹാള്‍. ജയന്‍ മണ്‍മറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ജില്ലാ പഞ്ചായത്ത് ജയന്റെ വീടിനടുത്ത് തന്നെ അദ്ദേഹത്തിനായി സ്മാരകം ഒരുക്കിയത് അഭിനന്ദനാര്‍ഹമാണെന്ന് വനംവകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.
കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ജനിച്ച ഓലയിലെ വീടിന് സമീപത്തെ ഒരു കോണ്‍ക്രീറ്റ് പ്രതിമ മാത്രമായിരുന്നു ജയന്റെ സ്മാരകമായി ഇതുവരെ ഉണ്ടായിരുന്നത്. അല്‍പം വൈകിയാണെങ്കിലും ആ തെറ്റ് തിരുത്താന്‍ കൊല്ലം ജില്ലാ പഞ്ചായത്ത്തന്നെ മുന്‍കൈ എടുത്തു. ഉദ്ഘാടന ചടങ്ങില്‍ നടനും എം.എല്‍.എയുമായ മുകേഷും പങ്കെടുത്തു. ജയന്റെ സിനിമ സംഭാഷണ ശൈലി അദ്ദേഹം സിനിമയ്ക്കുവേണ്ടി ഉണ്ടാക്കിയെടുത്തതാണോ എന്നറിയാന്‍ ജയനെ കാണാന്‍ പോയ കഥ എംഎല്‍എ മുകേഷ് വിവരിച്ചു. ജയന്റെ ഛായചിത്രം അദ്ദേഹം അനാച്ഛാദനം ചെയ്തു.
450 പേര്‍ക്ക് ഇരിക്കാവുന്ന ഹാൾ നവീകരിക്കാന്‍ ഒന്നരക്കോടി രൂപ വേണ്ടി വന്നു. വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കും ഹാൾ വാടകയ്ക്ക് നൽകാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.