മുംബൈയിലെ കെട്ടിടം പൊളിച്ചതിൽ 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ റനൗട്ട്. ബോബെ മുൻസിപ്പൽ കോർപ്പറേഷനെതിരെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
സെപ്റ്റംബര്‍ 9 നാണ് ബിഎംസി കങ്കണയുടെ കെട്ടിടം ഭാഗികമായി പൊളിച്ചു നീക്കിയത്. അനധികൃത നിർമാണം ആരോപിച്ചായിരുന്നു കോർപ്പറേഷന്റെ നടപടി. കങ്കണ നൽകിയ ഹർജിയിൽ പൊളിക്കൽ ഹൈക്കോടതി സ്റ്റേ ചെയ്തു
സോഫ, അപൂര്‍വ കലാസൃഷ്ടികളും തുടങ്ങി വിലപിടിപ്പുള്ള സ്വത്തുക്കള്‍ ഉള്‍പ്പെടെ തന്റെ ബംഗ്ലാവ് '40 ശതമാനത്തോളം ബിഎംസി തകര്‍ത്തതായി കങ്കണ ഹര്‍ജിയില്‍ പറയുന്നു. നോട്ടീസ് നല്‍കി 24 മണിക്കൂറിനകം കെട്ടിടം തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കങ്കണ ആരോപിച്ചു.
പൊളിച്ചുനീക്കല്‍ നോട്ടീസിനെതിരെ ബുധനാഴ്ച സമര്‍പ്പിച്ച 29 പേജുള്ള ഹരജി തിങ്കളാഴ്ചയോടെ ഭേദഗതി ചെയ്യുമെന്ന് കഴിഞ്ഞ ദിവസം നടിയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി ഇപ്പോള്‍ 92 പേജായാണ് ഭേദഗതി ചെയ്തിരിക്കുന്നത്.