സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നയതന്ത്ര യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ ചീഫ് സെക്രട്ടറി തീയിട്ടെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. സിഐർപിസി 199 (2) വകുപ്പ് പ്രകാരമായിരിക്കും നിയമ നടപടി സ്വീകരിക്കുക. വ്യാജ വാർത്തക്കെതിരെ പ്രസ് കൗൺിസിലിനും പരാതി നൽകും. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ആഭ്യന്തര സെക്രട്ടറി പികെ ജോസിനെ നടപടികൾ എടുക്കാൻ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
നിയമ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് അഡ്വക്കറ്റ് ജനറിലനോട് നിയമോപദേശം തേടിയിരുന്നു. അപകീർത്തികരമായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കും, അടിസ്ഥാന രഹിതമായ പ്രസ്താവനകൾ നടത്തിയ നേതാക്കൾക്കും എതിരെ സിആർപിസി 199-2 പ്രകാരം നടപടി എടുക്കാമെന്ന് എജി നിയമോപദേശം നൽകി.
കഴിഞ്ഞ മാസം 25 നാണ് സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ പൊളിറ്റിക്കൽ സെക്ഷനിൽ തീപിടുത്തം ഉണ്ടായത്. തിരുവനന്തപുരം സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ ബോധപൂർവം കത്തിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെയാണ് സർക്കാർ നടപടിക്ക് ഒരുങ്ങുന്നത്.