സംഗീതജ്ഞൻ ബാലഭാസക്റിന്റെ മരണം അന്വേഷിക്കുന്ന സിബിഐക്ക് മുമ്പാകെ മാനേജർ വിഷ്ണു സോമസുന്ദരം നുണപരിശോധനക്ക് ഹാജരായി. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് നുണപരിശോധന. ബാലഭാസ്കറിന്റെ മരണത്തിൽ വിഷ്ണുവിനെ സിബിഐ പ്രതി ചേർത്തിട്ടുണ്ട്. ബാലുവിന്റെ മരണത്തിൽ വിഷ്ണുവിന് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
കേസിൽ സാക്ഷിയായ സോബിയെയും നുണപരിശോധനക്ക് വിധേയനാക്കും. ബാലുവിന്റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തിയത് സോബിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ നുണ പരിശോധനക്ക് വിധേനാക്കുന്നത്. സിബിഐ അനുമതി നൽകിയാൽ കൊലപാതകത്തിന് പിന്നിലുള്ളവരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് സോബി പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ പ്രതികളായ വിഷ്ണു, പ്രകാശ് തമ്പി എന്നിവരെ കഴിഞ്ഞ ദിവസം നുണ പരിശോധനക്ക് വിധേയരാക്കിയിരുന്നു. 2018 സെപ്റ്റംബർ 25നായിരുന്നു വാഹനാപകടത്തില്‍പെട്ട് ബാലഭാസ്കറും കുഞ്ഞും മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേസ് കേരള സർക്കാർ സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചത്.
അപകടത്തിൽ ദുരൂഹതയില്ലെന്നായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഡ്രൈവിങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍നിന്നും ലഭിച്ച മുടി അര്‍ജുന്റേതാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. എന്നാല്‍, ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി മൊഴി നല്‍കിയത്.