ബ്രാഹ്മണിസത്തെ വിമര്‍ശിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദലിത് അഭിഭാഷകനെ അടിച്ചുകൊന്നു. അഖിലേന്ത്യാ പിന്നോക്ക, ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷന്റെയും (ബിഎംസിഎഫ്) ഇന്ത്യൻ ലീഗൽ പ്രൊഫഷണല്‍സ് അസോസിയേഷന്റെയും മുതിർന്ന പ്രവർത്തകനായ ദേവ്ജി മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ കച്ചിലാണ് സംഭവം.
പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ ഹിന്ദുക്കളല്ലെന്നതടക്കമുള്ള കാര്യങ്ങളാണ് ദേവ്ജി മഹേശ്വരി ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നത്. പശുവിന്റെ പേരില്‍ ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും നിരന്തരം അക്രമിക്കപ്പെടുന്നതിനെതിരെയും അദ്ദേഹം ശബ്ധിച്ചിരുന്നു. റാപർ സ്വദേശിയായ റാവല്‍ എന്ന ബ്രാഹ്മണനായ പ്രതി അത്തരം പോസ്റ്റുകളുടെ പേരില്‍ മഹേശ്വരിയുമായി ഓണ്‍ലൈനിലും ഓഫ്ലൈനിലും കലഹിച്ചിരുന്നു.
മഹേശ്വരിയുടെ ഓഫീസില്‍ കയരിവരെ റാവല്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. എന്നിട്ടും പിന്തിരിയാത്തതോടെയാണ് ആസൂത്രിതമായി അദ്ദേഹത്തെ കൊല്ലാന്‍ റാവല്‍ പദ്ധതിയിട്ടത്. സംഭവുമായി ബന്ധപ്പെട്ട് റാവലിനെയും കൂട്ടാളികളായ നാലുപേരെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റു നാലു പ്രതികളെക്കൂടെ പിടികൂടാനുണ്ട്.
അതേസമയം, സംഭവം നടന്ന് എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും കച്ച് പോലീസ് തയ്യാറായതെന്നും, പ്രതികളെ രക്ഷിക്കാന്‍ പോലീസ് പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആരോപിച്ച് ദളിത് സംഘടനകള്‍ രംഗത്തുവന്നു. കൊലപാതകം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബഹുജൻ മുക്തി പാർട്ടിയുടെ ദേശീയ പ്രസിഡന്റ് വി എൽ മാതാങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.