അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. കേന്ദ്ര സര്‍ക്കാറില്‍ നിന്നും നേരിടുന്ന വേട്ടയാടലിനെ തുടർന്നാണ് പ്രവർത്തനം നിർത്തുന്നതെന്ന് ആനംസ്റ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. കേന്ദ്ര സർക്കാർ തങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെത്തുടർന്ന് ജീവനക്കാരെ പറഞ്ഞയക്കേണ്ടിവന്നതാണ് ഇതിന് കാരണമെന്ന് ആംനസ്റ്റി അറിയിച്ചു.
സെപ്റ്റംബർ 10 ന് കേന്ദ്ര സർക്കാർ ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകൾ പൂർണമായും മരവിപ്പിച്ചിരുന്നു. ഇതിനെതുടർന്നാണ്, സംഘടന രാജ്യത്ത് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്തലാക്കുന്നുവെന്ന് ആംനസ്റ്റി അറിയിച്ചത്. അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ ഇന്ത്യയിലെ ജീവനക്കാരെ വിട്ടയക്കാനും ഗവേഷണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനും സംഘടന നിർബന്ധിതരായിട്ടുണ്ടെന്ന് ആംനെസ്റ്റി അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളെച്ചൊല്ലി കേന്ദ്ര സർക്കാർ മനുഷ്യാവകാശ സംഘടനകളുടെ മേൽ നിരന്തരമായി നടത്തുന്ന കടന്നുകയറ്റങ്ങളുടെ മറ്റൊരു ഉദാഹരണമാണിതെന്ന് സംഘടന അഭിപ്രായപ്പെട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ഫെബ്രുവരിയിൽ നടന്ന ദില്ലി കലാപത്തിലും ജമ്മു കശ്മീരിലൽ നടന്ന അവകാശ ലംഘനങ്ങളെക്കുറിച്ചും സംഘടന സർക്കാരിനെ വിമർശിച്ചിരുന്നു.
തങ്ങൾ എല്ലാ ദേശീയ-അന്തർദേശീയ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്നും അനീതിക്കെതിരെ ശബ്ദമുയർത്തുകയല്ലാതെ ഒന്നും ചെയ്യാത്ത ഒരു പ്രസ്ഥാനത്തിന് നേരെയുണ്ടായ ഈ ആക്രമണം വിയോജിപ്പുകൾ മരവിപ്പിക്കുന്നതിന് തുല്യമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ കുമാർ പറഞ്ഞു.
അതേസമയം, ആഗോള മനുഷ്യാവകാശ സംരക്ഷണ സംഘടന വിദേശ ഫണ്ടുകൾ നിയമവിരുദ്ധമായി സ്വീകരിക്കുന്നുണ്ടെന്നും ഇത് ഒരിക്കൽപോലും ഫോറിൻ കോൺട്രിബൂഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സർക്കാർ ആരോപിച്ചു. വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ആംനസ്റ്റിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണെന്നും കേന്ദ്രം പറഞ്ഞു.