ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ചതിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പെൺകുട്ടിയോട് പ്രതികളും അധികാരികളും ചെയ്ത നീതികേട് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെത്തുടർന്ന് ഒക്ടോബർ 12ന് നടക്കുന്ന വിചാരണയിൽ കോടതിയിൽ എത്താൻ ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയുടെ മൃതദേഹം അർധരാത്രി സംസ്കരിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥരോട് കോടതി വിശദീകരണം തേടി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി ഈ മാസം 12ന് കോടതിയിൽ ഹാജരാകാനാണ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയത്. അവരോടൊപ്പം പെൺകുട്ടിയുടെ മാതാപിതാക്കളോടും ഹാജരാകാൻ കോടതി നിർദേശിച്ചു.യുപി അഡിഷണൽ ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. പെൺകുട്ടിയോട് പ്രതികൾ ചെയ്ത അത്രയും ക്രൂരത തന്നെയാണ് അധികൃതരും കാണിച്ചതെന്നും പെൺകുട്ടിയുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ അടിസ്ഥാന മൗലികാവകാശങ്ങൾ ലംഘിച്ച പ്രവൃത്തിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോടതി പറഞ്ഞു.
സെപ്റ്റംബർ 14നാണ് പത്തൊൻപത്കാരിയായ ദളിത് യുവതിയെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. വിദഗ്ദ ചികിത്സക്കായി ഡൽഹി എയിംസിലേക്ക് മാറ്റിയതിന്റെ തൊട്ടടുത്ത ദിവസമാണ് പെൺകുട്ടി മരിച്ചത്.