ഹത്രാസ് കൂട്ടബലാത്സംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസന്വേഷണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാക്കണമെന്നും വിചാരണ ഡൽഹിയിലേക്ക് മാറ്റാണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ, ജസ്റ്റിസുമാരായ എ. എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഇന്ന് വൈകീട്ട് അപേക്ഷ പരിഗണിക്കും.
ഹത്രാസ് വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുപി സർക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതശരീരം ദഹിപ്പിക്കുമ്പോള്‍ കുടുംബം കൂടെയുണ്ടയിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തിൽ പറയുന്നു. ഹത്രാസ് സംഭവത്തിൽ യോഗി സർക്കാരിനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ചിലർ സംസ്ഥാനത്തെ സമാധാനനില തകർക്കാൻ ശ്രമിക്കുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഹത്രാസിൽ പെൺകുട്ടി കൊല്ലപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ ഈ പ്രതിഷേധങ്ങൾ യോഗി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗൂഡലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് യുപി പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.