സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയായ തൃശ്ശൂർ മൂന്നുപ്പീടിക സ്വദേശി ഫൈസൽ ഫരീദ് കസ്റ്റഡിയിലായെന്ന് എൻഐഎ. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻഐഎ ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബായ് പൊലീസാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.മുഖ്യപ്രതികളിലൊരാളായ റബ്ബിൻസ് ഹമീദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ മുഖ്യപ്രതികളായ ഫൈസൽ ഫരീദ്, റബ്ബിൻസ് ഹമീദ്, സിദ്ദീഖ് അക്ബർ, അഹമ്മദ്കുട്ടി, രതീഷ്, മുഹമ്മദ് ഷമീർ എന്നിവർക്കെതിരെ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. വ്യാജ രേഖകളുടെ നിർമാണം, തീവ്രവാദം, കള്ളക്കടത്തിലെ പങ്കാളിത്തം എന്നിവയാണ് ഫൈസലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ഫൈസലിന്റെ പാസ്പോർട്ട് തടഞ്ഞുവെച്ചകാര്യം ഇന്ത്യൻ എംബസി യുഎഇയെ അറിയിച്ചതിന് പിന്നാലെ യുഎഇ ഫൈസലിന് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ഇന്റർപ്പോൾ ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു.
സ്വർണക്കടതുകേസിന്റെ ആദ്യ റിപോർട്ടുകൾ പുറത്തുവന്നപ്പോൾ ഫൈസലിന്റെ പങ്ക് ഫൈസല്‍ നിഷേധിച്ചിരുന്നു. എന്നാൽ, ഇയാൾ തന്നെയാണ് പ്രതിയെന്ന് എൻഐഎ സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.