എടപ്പാടി പളനിസ്വാമി തമിഴ്നാട്ടിൽ എഐഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ചെന്നൈയിൽ പാർട്ടി ആസ്ഥാനത്ത് ഉപമുഖ്യമന്ത്രി ഒ പനീർ സെൽവമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇവരിൽ പനീർസെൽവത്തെ അനുകൂലിക്കുന്നവർക്കാണ് മുൻതൂക്കം.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപടലിനെ തുടർന്നാണ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് താൽകാലിക അനുനയം ഉണ്ടായത്. ഒപിഎസ്, പളനസ്വാമി വിഭാഗങ്ങളോട് സമവായത്തിലെത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വം രണ്ട് നേതാക്കളോടും ചർച്ച നടത്തി.
തെരഞ്ഞെടുപ്പ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന കടുപിടുത്തത്തിലായിരുന്നു ഇരുപക്ഷവും. ഇരു നേതാക്കളുടെ നേതൃത്വത്തിൽ പിന്തുണക്കുന്ന എംഎൽഎമാരുടെ യോഗം ചേർന്നു. ഐഐഡിഎംകെ ആസ്ഥാനത്ത് ഇരുപക്ഷത്തെയും അണികൾ പിന്തുണ അറിയിച്ച് എത്തിയിരുന്നു.