ഹത്രാസ്: പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും തന്നെ കേസിൽ കുടുക്കിയതുമാണെന്ന ഹത്രാസ് കേസ് പ്രതിയുടെ അവകാശവാദത്തിന് മറുപടിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്. തങ്ങളുടെ കുടുംബത്തെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പറയുന്നതെന്ന് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി.
കഴിഞ്ഞദിവസം, ഹത്രാസ് കേസ് മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂർ ഹത്രാസ് എസ്പിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. താനും കൊല്ലപ്പെട്ട പെൺകുട്ടിയും സുഹൃത്തുക്കളായിരുന്നുവെന്നും പെൺകുട്ടിയുടെ കുടുംബം അവളെ ഉപദ്രവിച്ചിരുന്നുവെന്നും അതിൽ സന്ദീപ് പറഞ്ഞു. തങ്ങൾ നിരപരാധികളാണെന്നും താനടക്കമുള്ള പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
പെൺകുട്ടിയെ കാണാറുണ്ടായിരുന്നുവെന്നും മൊബൈൽഫോണിൽ സംസാരിക്കാറുണ്ടായിരുന്നുമെന്നുമുള്ള പ്രതിയുടെ വാദം കുടുംബം തള്ളി. പെൺകുട്ടിയുടെ കുടുംബം ആണ് അവളെ കൊന്നതെന്ന പ്രതിയുടെ വാദത്തിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കുടുംബം പ്രതികരിച്ചത്.
ആരോപണങ്ങൾ മുഴുവൻ വ്യാജമാണെന്നും അതിലൊന്നും ഭയമില്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ കൊന്നു തള്ളിയതിന് ശേഷവും എന്തിനാണ് അവളെ പറ്റി കള്ളങ്ങൾ പറഞ്ഞ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.