ഡൽഹിയിൽ ശൈത്യകാലത്ത് കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ബോർഡിന്റെ (എൻസിഡിസി) റിപ്പോർട്ട്. പ്രതിദിനം 15000 കൊവിഡ് കേസുകൾ വരെ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് എൻസിഡിസി മുന്നറിയിപ്പു നൽകി.
രോഗലക്ഷണങ്ങൾ രൂക്ഷമായേക്കാമെന്നും രോഗികളിൽ അധികം പേർക്കും വിദഗ്ധ ചികിത്സ ആവശ്യമായി വന്നേക്കാമെന്നും ബോർഡ് പറഞ്ഞു. നവംബർ മുതൽ മാർച്ച് വരെ നീണ്ടുനിൽക്കുന്ന ശൈത്യകാലത്ത് ഉയർന്ന വായുമലിനീകരണവും തണുപ്പും കാരണം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കാനും ഇടയുണ്ടെന്ന് എൻസിഡിസി അറിയിച്ചു. ഇത് കൊവിഡ് പ്രതിസന്ധി രൂക്ഷം ആക്കിയേക്കാം എന്നും ബോർഡ് പറയുന്നു.
നീതി ആയോഗ് അംഗവും ആരോഗ്യ വിദഗ്ധനുമായ ഡോക്ടർ വികെ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണു റിപ്പോർട്ട് തയ്യാറാക്കിയത്. രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാ രോഗികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഉള്ള സൗകര്യമൊരുക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ദുർഗ്ഗാപൂജ ദസറ തുടങ്ങിയ ആഘോഷങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുമാത്രം നടത്തണമെന്നും വലിയ കൂട്ടം ചേരലുകൾ ഒഴിവാക്കണമെന്നും എൻസിഡിസി നിർദ്ദേശിച്ചു.