ലൈഫ് മിഷനിലെ ഹൈക്കോടതി വിധി സർക്കാറിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തിയ മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ഏറ്റ തിരിച്ചടിയാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. രാഷ്ട്രീയമായ സിബിഐയെ ദുരുപയോഗം ചെയ്യാനുള്ള കേന്ദ്രസർക്കാറിനും വിധി തിരിച്ചടിയാണെന്ന് വിജയരാഘവൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷനിലെ ക്രമക്കേട് സർക്കാറിന്റെ ദൈനംദിന ഇടപാടുകൾക്ക് പുറത്ത് നടന്ന കാര്യമാണ്. അഴിമതിയുമായി സർക്കാറിനെ കൂട്ടിക്കെട്ടാനുള്ള ആസൂത്രിത ശ്രമമാണ നടന്നത്. വിദേശ വിനിമയ ചട്ടം സർക്കാർ ലംഘിച്ചിട്ടില്ലെന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായി. ലൈഫ് മിഷൻ ഇടപാടിൽ അന്വേഷണം നടത്താൻ സർക്കാർ വിമുഖത കാണിച്ചിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് വ്യക്തമായതായും വിജയരാഘവൻ പറഞ്ഞു.
ലൈഫ് മിഷനിൽ എഫ്സിആർഎ നിലനിൽക്കില്ലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്.രണ്ട് മാസത്തിന് ശേഷം ഹർജികളിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. സിബിഐയുടെ എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. അതേസമയം യൂണിടാക്കിനും സന്തോഷ് ഈപ്പനും എതിരായ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തില്ല.