ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെയാണ് അധികൃതർ സംസ്കരിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ക്രമസമാധാനം തകരാൻ ഇടയായതിനാലായാണ് മൃതദേഹം ധൃതിയിൽ സംസ്കരിച്ചതെന്ന വാദം ഹത്രാസ് ജില്ലാ ജഡ്ജി പ്രവീൺ കുമാർ ആവര്‍ത്തിച്ചു.
ലക്നൗ കോടതിയിൽ നിന്നും മൃതദേഹം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് നിർദേശങ്ങളൊന്നും വന്നില്ലായിരുന്നെന്നും പ്രവീൺ പറഞ്ഞു. അതേസമയം, കേസ് സംസ്ഥാനത്തിന് പുറത്തുവെച്ച് അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതായി കുടുംബത്തിന്റെ അഡ്വക്കേറ്റ് സീമ കുഷ്വാഹ പറഞ്ഞു. കുടുംബം സുരക്ഷ ആവശ്യപ്പെട്ടതായും ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പരസ്യമാക്കരുതെന്നും കുടുംബം കോടതിയിൽ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം സഹോദരങ്ങളുടെയും മൊഴിയെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം അർദ്ധരാത്രിയിൽ തിടുക്കപ്പെട്ട് സംസ്കരിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ കോടതി വിശദീകരണം തേടിയിരുന്നു. സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.