സംസ്ഥാന സിവിൽ സർവീസില്‍ പഞ്ചാബ് സർക്കാർ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി. സ്ത്രീകൾക്ക് സംവരണമേർപ്പെടുത്താനുള്ള പഞ്ചാബ് സിവിൽ സർവീസ് ചട്ടങ്ങള്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകരിച്ചത്. കോർപ്പറേഷനുകളിലേക്കും ബോർഡുകളിലേക്കും സർക്കാർ ജോലികളിലേക്കുമുള്ള നേരിട്ടുള്ള നിയമനത്തിലാണ് സംവരണം.
ഇത് ചരിത്രപരമായ തീരുമാനമാണെന്നും ഇതിലൂടെ നിരവധി സ്ത്രീകൾക്ക് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്നും പഞ്ചാബ് വനിതാ-ശിശുക്ഷേമ മന്ത്രി അരുണ ചൗധരി പറഞ്ഞു. ഇത്തരത്തിലുള്ള തീരുമാനം എടുത്തതിന് മുഖ്യമന്ത്രി അമരീന്ദർ സിംഗിനോടും മന്ത്രിസഭയിലെ എല്ലാ അംഗങ്ങളോടും നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ സർക്കാർ എപ്പോഴും വാഗ്ദാനങ്ങൾ പാലിക്കാറുണ്ടെന്നും സ്ത്രീ ശാക്തീകരണത്തിനായി ഇനിയും പല പദ്ധതികളും സർക്കാർ സ്വീകരിക്കുമെന്നും അരുണ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം സര്‍ക്കാര്‍ നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
സർക്കാർ കൂടുതൽ സുതാര്യമാക്കുവാനും പൊതു മേഖല സ്ഥാപനങ്ങളിലുള്ള അഴിമതി തടയാനും ലക്ഷ്യമിട്ട മൾട്ടി മെമ്പർ കമ്മീഷന് കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. 2006ൽ സമാനമായ കമ്മീഷന്റെ ഘടന രൂപീകരണത്തിന് നേതൃത്വം നൽകിയ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമാണ് ഇതെന്ന് മന്ത്രിസഭ അറിയിച്ചു.