ഒരുവർഷത്തോളമായി ഭർത്താവ് കക്കൂസിൽ പൂട്ടിയിട്ട യുവതിയെ വനിതാ സംരക്ഷണ സമിതി രക്ഷപ്പെടുത്തി. ഹരിയാനയിലെ റിഷ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. വനിതാ സംരക്ഷണ സമിതി ഉദ്യോഗസ്ഥ രജനി ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ രക്ഷിച്ചത്.
യുവതിയെ പൂട്ടിയിട്ടിരിക്കുകയാണെന്ന വിവരം ലഭിച്ചയുടൻ അവിടേക്ക് പോവുകയായിരുന്നുവെന്നും അങ്ങനെയാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്നും രജനി പറഞ്ഞു. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയിലായിരുന്നു അവരെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി. മാനസികസ്ഥിരത ഇല്ലാത്ത യുവതിയായാതിനാലാണ് പൂട്ടിയിട്ടത് എന്നാണ് ഭർത്താവിന്റെ വാദം. എന്നാൽ അക്കാര്യത്തിൽ തങ്ങൾക്കൊരു നിഗമനത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ചികിത്സക്കായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ഭർത്താവായ നരേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മനോനിലയെ സംബന്ധിച്ചുള്ള വാദം ശരിയാണോ എന്നത് ഡോക്ടർമാരോട് അന്വേഷിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.