ദുർഗ പൂജ ആഘോഷ കമ്മിറ്റികൾക്ക് 50,000 രൂപ വീതം അനുവദിച്ചതിൽ പശ്ചിമ ബംഗാൾ സർക്കാർ വിശദീകണം നൽകണമെന്ന് കൽക്കട്ട ഹൈക്കോടതി. 37000 ത്തിലധികം ദുർഗ പൂജ കമ്മിറ്റികൾക്കൾക്ക് മുഖ്യമന്ത്രി മമത ബാനർജി 50,000 രൂപ വീതമാണ് അനുവദിച്ചത് . ഈ തീരുമാനത്തെയാണ് കോടതി ചോദ്യം ചെയ്തത്. ഈദ് പോലെയുള്ള ആഘോഷങ്ങൾക്കും ഇത്തരത്തിലുള്ള സാമ്പത്തിക സഹായം ചെയ്യാറുണ്ടോ എന്നും ജസ്റ്റിസ് സഞ്ചിബ് ബാനർജി അർജിത് ബാനർജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
സിഐടിയു നേതാവ് സൗരവ് ദത്ത കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിമർശനം. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ സാനിറ്റൈസറുകളും മാസ്കുകളും വാങ്ങാനാണ് പണം അനുവദിച്ചതെന്നാണ് സർക്കാർ അറിയിച്ചത്. അതേസമയം, ദുർഗ പൂജ ആഘോഷത്തിനിടെയുള്ള ആൾക്കൂട്ടം നിയന്തിക്കുന്നതിനായി സർക്കാർ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഹൈക്കോടതി ബെഞ്ച് ചോദിച്ചു. വിഷയത്തിൽ കൃത്യമായ തീരുമാനം കോടതിയെ അറിയിക്കാനും സർക്കാർ അഭിഭാഷകൻ ജനറൽ കിഷോർ ദത്തയോട് കോടതി നിർദേശിച്ചു.
രാജ്യത്തിന്റെ മതേതരത്വത്തെ തകർക്കുന്ന തീരുമാനമാണ് സർക്കാറിന്റെത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ദത്ത പറഞ്ഞു. അതേ സമയം ഹൈക്കോടതിയുടെ വിമർശനത്തെ കുറിച്ച് പ്രതികരിക്കാൻ തൃണമൂൽ കോൺഗ്കസ് പ്രതികരിച്ചു. ദുർഗ പൂജ ബംഗാളികളുടെ മാത്രം ആഘോഷമല്ലെന്നും അത് ഒരു ജനതയുടെ തന്നെ ആഘോഷമാണെന്നും തൃണാമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽ പാർത്ഥ ചാറ്റർജി പറഞ്ഞു.