ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ കണക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരിക്കുന്നു. ആഗോള വിശപ്പ് സൂചികയിൽ (Global Hunger Index-GHI) 107 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 94-ാം സ്ഥാനത്താണ്. ബംഗ്ലാദേശ്, മ്യാൻമാർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണെങ്കിലും 'ഗുരുതരവിഭാഗ’ത്തില്‍ തന്നെയാണ്. ബംഗ്ലാദേശ് 75-ഉം മ്യാൻമാർ 78-ഉം പാകിസ്താൻ 88-ഉം സ്ഥാനത്താണ്.
വിശപ്പുനിർമാർജന നടപടികൾ കാര്യക്ഷമമായി നടപ്പാക്കാത്തതും നിരീക്ഷിക്കാത്തതും പോഷകാഹാരക്കുറവ് നിയന്ത്രിക്കുന്നതിൽ കാട്ടുന്ന ഉദാസീനതയുമാണ് ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞകൊല്ലം 117 രാജ്യങ്ങളുണ്ടായിരുന്ന പട്ടികയിൽ 102-ാമതായിരുന്നു ഇന്ത്യ. ഭയാർഥിപ്രശ്നങ്ങളും വംശീയ കലാപങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും നേരിടുന്ന മ്യാൻമാറിനും പിന്നിലാണ് ഇന്ത്യ എന്നു മാത്രമല്ല തെക്കൻ ഏഷ്യയുടെ വളരെ മോശം പ്രകടനത്തിനുള്ള പ്രധാനകാരണം ഇന്ത്യയുടെ സ്കോറാണെന്നുകൂടി റിപ്പോർട്ട് പരാമർശിക്കുന്നു.
ലോകത്തെ ഭക്ഷ്യ ഉത്‌പാദനത്തിൽ രണ്ടാംസ്ഥാനമുണ്ട് ഇന്ത്യക്ക്. അതേസമയം, ലോകത്തിലെ പോഷകാഹാരമില്ലാത്ത ജനസംഖ്യയിൽ രണ്ടാംസ്ഥാനവും ഇന്ത്യക്കാണ് എന്നതാണ് വൈരുദ്ധ്യം. രാജ്യത്ത് ഉത്‌പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ശേഷിയില്ലാത്തവരാണ് ഇവിടുത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ എന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിലാണ് പോഷകാഹാരക്കുറവും തന്മൂലമുള്ള പ്രശ്നങ്ങളുമേറെയുള്ളത്.