കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾ ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധമൂലം മരിച്ചെന്ന് ശബ്ദ സന്ദേശം അയച്ച നഴ്സിംഗ് സൂപ്രണ്ട് ജലജ ദേവിയെ സസ്പെന്റ് ചെയ്തു. ശബ്ദ സന്ദേശം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് നടപടി എടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറെ ചുമതല്ലപ്പെടുത്തി.
നഴ്സുമാരുടെ അനാസ്ഥ മൂലം കൊവിഡ് രോഗികൾ മരിക്കുന്നുണ്ട്. നഴ്സുമാരെ സംരക്ഷിക്കുന്നതിൻരെ ഭാഗമായി ഡോക്ടർമാർ ഈ വിവരം പുറത്തറയിക്കാറില്ലെന്നും ജലജ ദേവി സന്ദേശത്തിൽ പറയുന്നുണ്ട്.ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കൃത്യമായല്ല നഴ്സമാർ ഓക്സിജൻ മാസ്ക് ഘടിപ്പിക്കുന്നതെന്നും, വെന്റീലേറ്റർ ട്യൂബുകളുടെ അവസ്ഥയും ഇത് തന്നെയാണെന്നും സന്ദേശത്തിലുണ്ട്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട ക്രമീരണങ്ങളെ കുറിച്ച് യോഗം വിളിച്ചിരുന്നു. ഈ വിവരം നഴ്സിംഗ് ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശ അയിച്ചത്.
അതേസമയം ജലജ ദേവിയുടെ സന്ദേശത്തിൽ ദുരൂഹതയുണ്ടെന്ന് നഴ്സിംഗ്മരുടെ സംഘടന അറിയിച്ചു. ഒരു മാസമായി അവധിയിലുള്ള നഴ്സിംഗ് സൂപ്രണ്ട് ഇത്തരത്തിൽ സന്ദേശം അയച്ചത് അന്വേഷിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.