മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ (ടിആര്‍പി) ക്രമക്കേട് നടത്തിയ കേസിൽ റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബിന് സമൻസ് അയയ്ക്കണമെന്നും അതിനുശേഷം മാത്രമേ അദ്ദേഹത്തെ പ്രതി ചേർക്കാവു എന്നും ബോംബെ ഹൈക്കോടതി. കേസിന്റെ രേഖകൾ മുദ്ര വെച്ച കവറിൽ അടുത്ത മാസം അഞ്ചിനുള്ളിൽ സമർപ്പിക്കണമെന്നും കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകി.
എന്നാൽ, കേസിൽ പ്രതി ചേർക്കാത്തതിനാൽ അർണബിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിടാൻ സാധിക്കില്ലെന്നും അർണബ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ചാനൽ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. അതേസമയം, അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് വർത്താസമ്മേളനം നടത്തിയതിനെ കോടതി വിമർശിച്ചു.
റേറ്റിംഗ് കൂട്ടുന്നതിനായി ചാനലിന്റെ ടിആർപിയിൽ തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് റിപ്പബ്ലിക് ടിവിയിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ, സുശാന്ത് സിംഗ് രാജ്പുത്തിന്റെ കേസിൽ ചാനൽ പോലീസിനെ വിമർശിച്ചതിലുള്ള വൈരാഗ്യം തീർക്കുകയാണ് പൊലീസ് എന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു. അന്വേഷണം സുതാര്യമാക്കുവാൻ കേസ് സിബിഐക്ക് നൽകണമെന്നും ചാനൽ ആവശ്യപ്പെട്ടിരുന്നു.