പഞ്ചാബിൽ ആറു വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ വിമർശിച്ചവർക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. പഞ്ചാബിൽ നീതിനിഷേധം ഉണ്ടായാൽ, അവിടെയും നീതിക്കായി പോരാടുമെന്നാണ് രാഹുൽ പറഞ്ഞത്. കോൺഗ്രസ് തിരഞ്ഞെടുക്കുന്ന പീഡനക്കേസുകളിൽ മാത്രമാണ് മാത്രമാണ് രാഹുൽ പ്രതികരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു.
ഉത്തർപ്രദേശ് പോലെ പഞ്ചാബോ രാജസ്ഥാനോ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നകാര്യം മറച്ചുവയ്ക്കുന്നില്ലെന്നും പെൺകുട്ടിയുടെ കുടുംബത്തെ പൂട്ടിയിടുകയോ നീതി നിഷേധിക്കുകയോ ചെയ്യുന്നില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ താൻ അവിടെ പോകുമെന്നും നീതിക്കായി പോരാടുമെന്നും രാഹുൽ പറഞ്ഞു.
പ്രകാശ് ജാവഡേക്കർ, നിർമ്മലാ സീതാരാമൻ തുടങ്ങിയ ബിജെപി നേതാക്കൾ രാഹുലിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരുന്നത്. പഞ്ചാബിലെ കുടുംബത്തെ സന്ദർശിക്കുന്നതിന് പകരം രാഹുല്‍ ഹത്രാസിലെ കുടുംബത്തിനൊപ്പം ചിത്രമെടുക്കുകയാണെന്ന് ജാവഡേക്കർ വിമർശിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് പഞ്ചാബിലെ ടാണ്ഡയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. കുട്ടിയുടെ പകുതി കരിഞ്ഞ ശരീരം കന്നുകാലികളുടെ ഷെഡിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ ജലാൽപൂർ സ്വദേശികളായ സുപ്രീം സിങ്ങിനെയും മുത്തച്ഛൻ സുർജിത് സിംഗിനെയും അറസ്റ്റ് ചെയ്തു.