പ്രമേഹം,അർബുദം, ഉയർന്ന രക്തസമ്മർദം എന്നീ രോഗങ്ങൾ ഉള്ളവരിലെ കൊവിഡ് മരണനിരക്ക് വളരെ കൂടുതലാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. ഓഗസ്റ്റ് മാസത്തെ കൊവിഡ് മരണ അവലോകന റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെ തുടർന്ന്, ആരോഗ്യ സ്ഥാപനങ്ങളിലെ അണുബാധ നിയന്ത്രണം ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
ഓഗസ്റ്റ് മാസത്തിൽ 223 പേരാണ് കൊവിഡ് കാരണം മരണപ്പെട്ടത്. ഇതിൽ 120 പേർ കടുത്ത പ്രമേഹരോഗികളും,116 പേർ ഉയർന്ന രക്തസമ്മർദ്ദമുള്ളവരും,15 പേർ അർബുദ രോഗികളുമായിരുന്നു. ഇതുകൂടാതെ, 54 ഹൃദ്രോഗികളും,36 വൃക്കരോഗികളും ഓഗസ്റ്റിൽ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇത്തരം രോഗങ്ങളുള്ളവർ ചികിത്സക്കെത്തുന്ന സ്ഥലങ്ങൾ കർശനമായി അണുവിമുക്തമാക്കണമെന്നാണ് നിർദ്ദേശം.
ഓഗസ്റ്റ് മാസത്തിലെ മരണനിരക്കിൽ കൂടുതലും പുരുഷന്മാരാണ് എന്നുള്ളതും ശ്രദ്ധേയമാണ്.157 പുരുഷന്മാരും 66 സ്ത്രീകളുമാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 34 പേരാണ് മരിച്ചത്.