ഐപിഎല്ലിൽ ക്രിക്കറ്റ് വാതുവെപ്പ് സംഘം ബംഗളൂരുവിൽ അറസ്റ്റിൽ. വാതുവെപ്പ് നടത്തിയ 2 പേരെ സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊൽക്കത്ത് നൈറ്റ് റൈഡേഴ്സ്-രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെയാണ് വാതുവെപ്പ് നടന്നത്. 13.5 ലക്ഷം രൂപയും മൊബൈൽ ഫോണും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഐപിഎല്ലുമായി ബന്ധപ്പെട്ട് വാതുവെപ്പ് ബംഗളൂരുവിൽ വ്യാപകമാണ്. രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. വാതുവെപ്പ് സംഘത്തിന്റെ ബന്ധങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. വാതുവെപ്പിൽ പണം നിക്ഷേപിച്ചവരുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മുൻ മത്സരങ്ങളിലും വാതുവെപ്പ് നടന്നുവോ എന്നതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണിലൂടെയാണ് പ്രധാനമായും വാതുവെപ്പ് നടക്കുന്നത്. സംഘത്തിന്റെ രാജ്യാന്തര ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബംഗളൂരുവിൽ കഴിഞ്ഞയാഴ്ചയും വാതുവെപ്പ് സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. പൊലീസ് എത്തുന്നതറിഞ്ഞ മറ്റുളളവർ കടന്നു കളഞ്ഞു. സ്ഥലത്തു നിന്നും 30 ലക്ഷം രൂപയും 2 മൊബൈൽ ഫോണും പൊലീസിന് ലഭിച്ചിരുന്നു. അറസ്റ്റിലായ ആളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.