തിരുവനന്തപുരം വിമാനത്താവളംവഴി 21 തവണ സ്വര്‍ണം കടത്തിയതിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നുവെന്ന് ഇ.ഡി. ശിവശങ്കറിന് നല്‍കിയ അറസ്റ്റ് ഓര്‍ഡറിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വർണം അടങ്ങിയ ബാഗ് വിട്ടുകിട്ടാൻ കസ്റ്റംസിനെ വിളിച്ചുവെന്ന് ശിവശങ്കർ മൊഴി നൽകിയതായി വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്വപ്‌ന സുരേഷിന്റെ ആഗ്രഹ പ്രകാരമാണ് ശിവശങ്കർ കസ്റ്റംസ് ഓഫീസറെ വിളിച്ചത്. സ്വപ്‌നയുടെ കുറ്റകൃത്യങ്ങളെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ മുൻപും ഇടപെട്ടിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനെ വീണ്ടും ചോദ്യംചെയ്യും. കൊച്ചിയിലേക്ക് വിളിച്ചുവരുത്തും. ശിവശങ്കറിന്‍റെ സാന്നിധ്യത്തിൽ ചോദ്യംചെയ്യാനാണ് നീക്കം. ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും വേണുഗോപാലിനെ വിളിച്ചുവരുത്തുക.
സ്വർണക്കടത്തോ സ്വപ്നയുടെ പണമിടപാടുകളോ സംബന്ധിച്ച് അറിയില്ലെന്നായിരുന്നു ശിവശങ്കർ ആവർത്തിച്ചത്. ശിവശങ്കറിന് പങ്കാളിത്തമുണ്ടെന്നതിന് കാര്യമായ തെളിവുകളൊന്നും ഈ ഘട്ടത്തിൽ കസ്റ്റംസിന് ലഭ്യമല്ലായിരുന്നു.