സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് സുപ്രീം കോടതി. നിലപാടുകളും ആശയങ്ങളും തുറന്നുപറയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും പൊലീസ് അതിരുകടക്കരുതെന്നും ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
ഒരു ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞുവെക്കുന്നത് അപകടകരമാണെന്നും 'നിങ്ങൾ സംസാരിച്ചാൽ ഞങ്ങളൊരു പാഠം പഠിപ്പിക്കും' എന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും കോടതി വിമർശിച്ചു. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും സുപ്രീം കോടതി ഏതുവിധേനയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ജസ്റ്റിസ് വ്യക്തമാക്കി. സാധാരണ പൗരന്മാരെ സർക്കാർ അടിച്ചമർത്തുന്നില്ല എന്നുറപ്പ് വരുത്താനാണ് സുപ്രീം കോടതിയെ നിയമിച്ചതെന്നും ചന്ദ്രചൂഡ് പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ഡൽഹി സ്വദേശിക്കെതിരെ ബംഗാൾ പൊലീസ് കേസെടുത്ത വിഷയത്തിനെതിരെ ലഭിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.