മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള പിണറായി സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഭീം ആർമി പാർട്ടി അധ്യക്ഷനും പ്രമുഖ ദളിത് നേതാവുമായ ചന്ദ്രശേഖർ ആസാദ്. മലയാളത്തില്‍ എഴുതിയ ട്വീറ്റിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണെന്നും സംസ്ഥാനത്തെ പിന്നോക്ക ജനതയുടെ ജീവിതത്തെ ഇത് ദുഷ്‌കരമാക്കുമെന്നും പറഞ്ഞ ചന്ദ്രശേഖര്‍ ആസാദ് സാമ്പത്തിക സംവരണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റു സംവരണങ്ങളൊന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാർക്കു സർക്കാർ ജോലിയിൽ 10 ശതമാനം സംവരണം നല്‍കുന്നതിനായി സര്‍ക്കാര്‍ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് ചട്ടം ഭേദഗതി ചെയ്തിരുന്നു. ഇനിമുതലുള്ള എല്ലാ പിഎസ്‍സി നിയമനങ്ങൾക്കും സംവരണം ബാധകമാണ്.
മുന്നാക്ക സംവരണത്തിന് ഒക്ടോബർ 23 മുതൽ പ്രാബല്യം നൽകി നിയമനം നടത്താനാണ് പി.എസ്.സി-യുടെ തീരുമാനം. സംവരണത്തെച്ചൊല്ലി സംസ്ഥാനത്ത് സമുദായ സംഘടനകളും രാഷ്ട്രീയകക്ഷികളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഈ തീരുമാനം. മുന്നോക്ക സംവരണം പൊതുവിഭാഗത്തിൽ നിന്നായതിനാൽ മറ്റു സംവരണ വിഭാഗങ്ങളുടെ നിയമനത്തെ ഇതു ബാധിക്കില്ല എന്നാണ് ഭരണപക്ഷത്തിന്‍റെ നിലപാട്.