അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം 14 ദിവസത്തെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനുപിന്നാലെയാണ്,അർണബ് ജാമ്യപേക്ഷ നൽകിയതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ഗൗരവ് പാർക്കർ അറിയിച്ചത്.
അർണബിനൊപ്പം അറസ്റ്റ് ചെയ്ത രണ്ടുപേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. 6 മണിക്കൂറുകൾ നീണ്ടുനിന്ന നടപടികള്‍ക്കൊടുവിലാണ് അർണബിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം രാവിലെ മുംബൈയിലെ വസതിയിലെത്തിയാണ് അർണബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശേഷം, അലിബാഗ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് പ്രതികളെയും നവംബർ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
2018ൽ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയോട് അപമാര്യാദയായി പെരുമാറിയതിന് മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് അർണബിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.