ഡല്‍ഹി: സിഖുകാര്‍ക്കെതിരായി നടന്ന 1984- ലെ കലാപത്തിന്‍റെ സാഹചര്യം സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രശ്ന ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. കലാപത്തിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യ മാക്കണം.
ഐ ബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി ജനവിശ്വാസം ആര്‍ജ്ജിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ പൊലിസ് സംരക്ഷണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
കലാപത്തെ സംബന്ധിച്ച് ജഡീഷ്യല്‍ അന്വേഷണംനടത്തണമെന്നാവശ്യപ്പെട്ട് ഹര്‍ഷ വര്‍ദ്ധന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് മുരളീധറിന്‍റെ ബെഞ്ചാണ് ഉത്തരവിട്ടത്. കലാപത്തിന് ഇരകളായവരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള മികച്ച ഏകോപനം സാധ്യമാകാന്‍ കോടതി അമിക്കസ് ക്യുറിയെ നിയോഗിച്ചു. ഡല്‍ഹി ഹൈക്കോടതി അഭിഭാഷകയായ അഡ്വ. സുബൈദാ ബീഗം ആണ് അമിക്കസ് ക്യുറി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെങ്കില്‍ ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സമീപിക്കാനും കോടതി അമിക്കസ് ക്യുറിയോട് നിര്‍ദ്ദേശിച്ചു.
നൂറോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങളോട് കൂടിയ ഷെല്‍ട്ടര്‍ ഹോമുകള്‍ ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വീടുകളിലേക്ക് മടങ്ങാന്‍ ഭയമുള്ളവരില്‍ ആത്മവിശ്വാസം ഉണ്ടാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കലാപം ശമിക്കുന്നത് വരെ രണ്ടാഴ്ചക്കാലം രാത്രികാലങ്ങളിലും കോടതികള്‍ പ്രവര്‍ത്തിക്കണം. ഇതിനായി സബ് ഡിവിഷണല്‍ മജിസ്ട്രെറ്റുമാരെ നിയോഗിക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.