നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം എത്തിച്ച കേസില്‍ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ജലീലിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ അല്പം മുന്‍പാണ് അദ്ദേഹം കസ്റ്റംസിന്റെ കൊച്ചിയിലെ ആസ്ഥാനത്ത് എത്തിയത്. ഇത്തവണ ഔദ്യോഗിക വാഹനത്തിലാണ് ജലീല്‍ കസ്റ്റംസ് ഓഫീസില്‍ എത്തിയത്. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്തതിൽ നിയമലംഘനമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതു സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുന്നത്.
എന്‍.ഐ.എ.യും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തുവെന്നും ജലീലിനെതിരെ ആരോപണമുണ്ട്. ഖുര്‍ആന്‍ വിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സത്യാവസ്ഥ ബോധിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായാണ് താന്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനെ കാണുന്നത് എന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പ്രോട്ടോക്കോള്‍ ലംഘനത്തിനുപുറമേ വിദേശസഹായനിയന്ത്രണച്ചട്ടവും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. ഡിപ്ലോമാറ്റുകള്‍ക്ക് കുടിവെള്ളം മുതല്‍ ഭക്ഷണം സാധനങ്ങള്‍ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്.