ടെലിവിഷൻ റേറ്റിംഗ് പോയിന്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിയുടെ ഡിസ്ട്രിബ്യൂഷൻ മേധാവിയെ അറസ്റ്റ് ചെയ്തു. ഗാൻഷ്യം സിങ്ങിനെ മുംബൈ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കൂടിയായ ഗാൻഷ്യം സിങ്ങിനെ രാവിലെ 7.40 ഓടെ വസതിയിൽ നിന്നാണ് കസ്റ്റഡിയിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതോടെ ടിആർപി കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
ചില ചാനലുകൾ ടിആർപി റേറ്റിംഗിൽ കൃത്രിമം കാണിക്കുന്നുവെന്ന് ആരോപിച്ച് റേറ്റിംഗ് ഏജൻസി ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ഹൻസ റിസർച്ച് ഗ്രൂപ്പ് വഴി പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് റിപ്പബ്ലിക് ടിവിക്കെതിരെ കേസ് എടുത്തത്.
അതേ സമയം ആത്മഹത്യ പ്രേരണകുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടിവി തലവൻ അര്‍ണബ് ഗോസ്വാമി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. അർണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റിവെച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത് . അർണബ് ഗോസ്വാമി ജൂഡിഷ്യൽ കസ്റ്റഡിയിലാണുള്ളത്. അലിബാഗ് മജിസ്‌ട്രേറ്റ് കോടതിയാണ് നവംബർ 18 വരെ അർണബിനെ റിമാൻഡ് ചെയ്തത്.
ഇതിനുപിന്നാലെയാണ്,അർണബ് ജാമ്യപേക്ഷയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. ജാമ്യാപേക്ഷ മാറ്റിവെച്ച ഹൈക്കോടതി വിചാരണ കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. കഴിഞ ദിവസം വിചാരണ കോടതിയിൽ അർണബ് ജാമ്യാപേക്ഷ സമർപ്പിരുന്നു.
2018ൽ അലിബാഗിലെ ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമേ, അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയോട് അപമാര്യാദയായി പെരുമാറിയതിന് മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് അർണബിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.