തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീംകോടതി പൊളിച്ച് മാറ്റാൻ നിര്‍ദ്ദേശിച്ച മരടിലെ ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയവും നിലം പൊത്തി. ഇന്ന് 11.03-നാണ് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത്. പൊളിച്ച് മാറ്റാൻ തീരുമാനിച്ചതിൽ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം ആയത് കൊണ്ടുതന്നെ വലിയ ആകാംക്ഷക്ക് ഒടുവിലാണ് സ്ഫോടനം നടന്നത്. വെറും അഞ്ച് സെക്കൻഡ് മാത്രമാണ് ജെയിൻ കോറൽ കോവ് നിലം പൊത്താനെടുത്ത സമയം.
10.30-ന് ഫ്ലാറ്റ് പൊളിക്കുന്നതിന് മുമ്പുള്ള ആദ്യ സൈറൺ മുഴങ്ങിയിരുന്നു. പിന്നീട് 10.55-ന് രണ്ടാം സൈറൺ മുഴങ്ങി. പൊലീസ് അവസാന വട്ട സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കി. കൃത്യം 11.1-ന് മൂന്നാം സൈറൺ. വെറും നിമിഷങ്ങളുടെ ഇടവേളക്കിടെ ഒന്ന് മൂന്ന് ആറ് പന്ത്രണ്ട് എന്ന രീതിയിൽ സ്ഫോടനം. ഹോളി ഫെയ്ത്ത് എച്ച്ടുഒയും ആൽഫാ സെറീനും പൊളിക്കുന്നതിന് മുൻപ് സ്വീകരിച്ച അതേ സുരക്ഷാ ക്രമീകരണങ്ങൾ തന്നെയാണ് ഇന്നും സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെ ഗോൾഡൻ കായലോരവും പൊളിക്കും.
കഴിഞ്ഞ ദിവസത്തിൽ നിന്ന് വ്യത്യസ്ഥമായി വൻ പൊടിപടലമാണ് ഫ്ലാറ്റ് തകര്‍ന്ന് വീണതോടെ പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. പൊടിപടലങ്ങൾ നിയന്ത്രിക്കാൻ ഫയര്‍ ഫോഴ്സ് സംഘം നേരത്തെ തന്നെ സജ്ജമായിരുന്നു. രണ്ട് ഫ്ലാറ്റുകളും സ്ഥിതി ചെയ്യുന്നത് കാര്യമായ ജനവാസമുള്ള സ്ഥലത്തല്ലാത്തത് കൊണ്ട് ഇന്നലത്തെ അത്രയും വലിയ വെല്ലുവിളികൾ ഇന്നില്ല. രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടന സമയത്ത് ഗതാഗത നിയന്ത്രണവും ഉണ്ടാകും.