യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മാധ്യമപ്രവർത്തകനായ സിദ്ദിക്ക് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ഹർജിയിന്മേൽ ഉത്തർപ്രദേശ് സർക്കാറിനും പൊലീസിനും നോട്ടീസ് അയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ എന്തുകൊണ്ട് സമർപ്പിച്ചില്ലെന്ന് ഹർജിയില്‍ വാദം നടക്കവെ സുപ്രീം കോടതി ചോദിച്ചു. സിദ്ദിക്ക് കാപ്പനെ കാണാൻ പോലും അഭിഭാഷകനെ ഉത്തർപ്രദേശ് സർക്കാർ അനുവദിക്കുന്നില്ലെന്നും സിദ്ദിക്ക് കാപ്പനുവേണ്ടി ഹാജരായ കപിൽ സിബൽ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സിദ്ദിക്ക് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 42 ദിവസമായി യുപിയിൽ റിമാൻഡിലാണ് സിദ്ദിക്ക്. കേരള പത്ര പ്രവർത്തക യൂണിയൻ നേതാക്കളെയും, കുടുംബാംഗങ്ങളെയും അഭിഭാഷകനെയും കാണാൻ അവസരം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ സിദ്ദിക്ക് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീം കോടതി മാറ്റിവെച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹർജി ഭേദഗതി സമർപ്പിക്കാമെന്ന് നിർദ്ദേശിച്ചിരുന്നു. സിദ്ദിക്ക് കാപ്പന് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ സിദ്ദിക്ക് കാപ്പനെ കാണാൻ അഭിഭാഷകനെ അനുവദിച്ചില്ല. ഇക്കാര്യവും സിദ്ദിക്ക് കാപ്പന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിക്കും.