പാലാരിവട്ടം പാലം അഴിമതി കേസിൽ നിലവിലെ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെ-യും വിജിലന്‍സ് പ്രതി ചേര്‍ത്തു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് (ആര്‍ബിഡിസികെ) എംഡി ആയിരിക്കെ വായ്പ അനുവദിക്കാന്‍ കൂട്ടുനിന്നെന്നാണ് കേസ്. കേസിൽ പത്താം പ്രതിയായാണ് മുഹമ്മദ് ഹനീഷിനെ ചേർത്തിരിക്കുന്നത്. കിറ്റ്‌കോ കൺസൽട്ടന്റുമായ എം.എസ്.ഷാലിമാർ, നിഷ തങ്കച്ചി, ബംഗളൂരു നാഗേഷ് കൺസൾട്ടൻസിയിലെ എച്ച്.എൽ. മഞ്ജുനാഥ്, സോമരാജൻ എന്നിവരേയും കേസിൽ പ്രതി ചേർത്തു.
പാലത്തിന്റെ നിർമാണ കമ്പനിക്ക് സർക്കാർ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. പാലം നിർമാണത്തിനുള്ള ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാർ കമ്പനിയായ ആർഡിഎസിന് തുക മുൻകൂറായി നൽകാൻ ശുപാർശ നൽകിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസിൽ അറസ്റ്റിസായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് വിജിലൻസിന് മൊഴി നൽകിയത്. ഇതാണ് മുഹമ്മദ് ഹനീഷിന് കുരുക്കായത്.
അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന വിജിലൻസ് അപേക്ഷ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും.