ബിജെപി നേതാക്കളുടെ മിശ്രവിവാഹങ്ങല്‍ ലൗ ജിഹാദിന്റെ പരിധിയില്‍ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ‘ലൗ ജിഹാദി’നെ തടയാന്‍ നിയമം കൊണ്ടുവരുന്നതിനെ പരിഹസിച്ചുകൊണ്ടായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ചോദ്യം.
'വിവിധയിടങ്ങളില്‍ നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങള്‍ അന്യമതങ്ങളില്‍നിന്നുവിവാഹം കഴിച്ചിട്ടുണ്ട്. ഈ വിവാഹങ്ങള്‍ ലവ് ജിഹാദ്' എന്ന നിര്‍വചനത്തില്‍ വരുന്നതാണോ എന്ന് താന്‍ ബിജെപി നേതാക്കളോട് ചോദിക്കുകയാണ്'.- മാധ്യമങ്ങളോട് സംസാരിക്കവെ ഭൂപല്‍ ചോദിച്ചു. നേരത്തെ രാജസ്ഥന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതും സമാനമായ പ്രതികരണം നടത്തിയിരുന്നു. രാജ്യത്തെ സാമുദായികമായി ഭിന്നിപ്പിക്കാന്‍ ബിജെപി നിര്‍മിച്ചെടുത്ത വാക്കാണ് 'ലൗ ജിഹാദെ'ന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളാണ് ലൗ ജിഹാദിനെ തടയാനെന്ന പേരില്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. ലൗ ജിഹാദിന് തടയിടാനുള്ള എല്ലാ മാർഗവും സ്വീകരിക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നുമാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. കൂടെ വളരെ പ്രകോപനപരമായ പ്രസ്താവനയും യു പി മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. മതപരിവർത്തനത്തിലുൾപ്പെടുന്ന ആളുകളെ അവരുടെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്നും ആദിത്യനാഥിന്‍റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയിൽ ഉച്ചരിക്കുന്ന വാക്കുകളാണ് 'രാം നാം സത്യ'. നമ്മുടെ സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നാം ''മിഷൻ ശക്തി'' പരിപാടി ആരംഭിച്ചത്. സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകും' എന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.