ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ അന്തിമ പരീക്ഷണങ്ങൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ . ഭാരത് ബയോടെകിന്റെ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതിനകം ആരംഭിച്ചു. ഇരുപത്തി ആറായിരത്തോളം ആരോഗ്യ സന്നദ്ധപ്രവർത്തകർ ഈ പ്രക്രിയയുടെ ഭാഗമാകും. ഏറ്റവും നൂതനമായ ഇന്ത്യൻ പരീക്ഷണ വാക്സിൻ ആണിതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ജൂലൈ മാസത്തോടെ 25 കോടി ഇന്ത്യക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാരിന്റെ പദ്ധതി. വാക്സിൻ വിതരണം ഫെബ്രുവരിയിലോ മാർച്ചിലോ ആരംഭിക്കാനാണ് ഐസിഎംആർ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിനായി കോവാക്സിനെയും ഇന്ത്യയിൽ വികസിപ്പിച്ച മറ്റ് നാല് വാക്സിനുകളെയും ആശ്രയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫൈസറും മോഡേണയും വികസിപ്പിച്ച വാക്സിനുകൾ മതിയായ അളവില് ലഭിച്ചേക്കില്ല. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന അസ്ട്രാസെനെക്കയും, ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്സിനുകളാണ് ഇന്ത്യയിൽ പരീക്ഷിക്കുന്ന വാക്സിനുകൾ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,059 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 91,403,12 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 513 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,33,738 ആയി. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണനിരക്ക് 1.52 ശതമാനമായി.
4,43,486 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇന്നലെ 41,024 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് മൊത്തം 85,62,642 പേര്‍ കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് ഇതോടെ 93.68 ശതമാനമായി ഉയര്‍ന്നു. ഇതുവരെ 13 കോടിയിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.